അങ്ങിനെ 4 ദശാബ്ദങ്ങൾക്കപ്പുറം, സ്ഥിരതാമസത്തിനു നാട്ടിൽ, തൃശ്ശൂരിൽ, തിരിച്ചെത്തിയിട്ട്, ഇന്ന് രണ്ടാം ദിവസം!
ഒരു തിരിഞ്ഞു നോട്ടം:
എന്റെ അപ്പാപ്പനു ഓട്ടുപാറയിലും, അപ്പനു വടക്കാഞ്ചേരിയിലും ഇംഗ്ലീഷ് മരുന്ന് ഷോപ്പുകൾ ആയിരുന്നതുകൊണ്ട് അവരെന്നെ ഡോക്ടർ ആക്കാൻ ഉഴിഞ്ഞു വെച്ചിരിക്ക്യായിരുന്നു! വടക്കാഞ്ചേരിയിൽ ഞങ്ങൾക്ക് വേറെ വീട് വാങ്ങിച്ചപ്പോൾ തന്നെ, അവിടെ ഉണ്ടായിരുന്ന ഔട്ട്ഹൗസ് അഭിനവ ഡോക്ടരുടെ കൺസൾട്ടിങ് റൂം ആക്കി ഉറപ്പിച്ചിരുന്നവരാണവര്! എനിക്കും അന്ന് അതിനു താല്പര്യമുണ്ടായിരുന്നൂട്ടാ!
ബി.എസ്. സി സൂവോളജി ഇരിഞ്ഞാലക്കുട ക്രൈസ്റ്റിൽ! കോളേജ് പഠനം കഴിഞ്ഞപ്പോൾ എം.ബി.ബി.സ് എൻട്രൻസ് എഴുതി, കിട്ടാത്ത കാരണം വടക്കാഞ്ചേരിയിൽ നിന്ന് ബോംബെക്കു, 1982 ൽ ട്രെയിൻ കേറി യാത്ര, “കമ്പ്യൂട്ടർ” പഠിക്കാൻ!, എൻ.ഐ.ഐ.റ്റി യിലേക്ക്. അന്നവർക്കു ആകെ രണ്ടു ബ്രാഞ്ചുകൾ മാത്രം, മറ്റൊരെണ്ണം ദില്ലിയിലും! ഇന്നാണെങ്കിൽ മിക്ക വില്ലേജിൽ പോലും അവർക്കു ടീച്ചിങ് സെന്ററുകൾ ഉണ്ടല്ലോ!
ആകെ കണ്ടിട്ടുള്ളത് ശാസ്ത്ര മാഗസിനിൽ വന്ന കംപ്യൂട്ടറിനെ പറ്റിയുള്ള ലേഖനം മാത്രം. ഫസ്റ്റ് കസിൻ അമേരിക്കയിൽ കൊല്ലങ്ങൾക്കു മുൻപേ പോയി കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടി, സിറ്റി ബാങ്കിൽ വൈസ് പ്രസിഡന്റ് ആയി ഐ റ്റി യിൽ ജോലിയാണെന്നറിയാം. മൂപ്പരുടെ ഏറ്റവും ഇളയ അനിയൻ ബോംബയിൽ എൻ.ഐ.ഐ.റ്റി യിൽ കമ്പ്യൂട്ടർ ലാംഗ്വേജ് കോഴ്സ് ചെയ്യുന്നുണ്ട്. അതായിരുന്നു ആശ്വാസം. ഞങ്ങൾ ചെറുപ്പം മുതലേ വളരെ ക്ളോസായിരുന്നു. അപ്പൊ പിന്നെ ബോംബെ ഒന്ന് കറങ്ങിയിട്ടു വരാമെന്നേയ് ചിന്തിച്ചിരുന്നുള്ളു. അതിനു മുൻപേ സ്‌കൂളിൽ നിന്ന് ബാംഗ്ലൂർക്കു എസ്കർഷന് പോയതല്ലാതെ, (അതും അനിയത്തിക്ക് കൂട്ടായിട്ടുമാത്രം), അതല്ലാതെ സ്റ്റേറ്റ് വിട്ടു ഒരിടത്തും വീട്ടുകാരുടെ കൂടെയല്ലാതെ പോയിട്ടില്ല, അപ്പൊ അതിന്റെ ഒരു ത്രില്ല്.
അവിടെ ചെന്ന് ചെമ്പൂരിൽ, ഫെയർ ഹോസ്റ്റ് ലോഡ്‌ജിൽ മാസവാടകക്കു താമസം. മറൈൻ ഡ്രൈവിൽ രഹിജ ചേമ്പറിൽ കമ്പ്യൂട്ടർ ക്ലാസ്സ്. അന്ന് ഹാർബർ ലൈനിൽ മാൻഖുർഡ് സ്റ്റേഷൻ വരയെ ട്രെയിൻ ഉള്ളു. ചെമ്പൂർ കഴിഞ്ഞു രണ്ടു സ്റ്റോപ്പ് മാത്രം! (പിന്നീട് ഒരിക്കൽ അവിടെ ചെന്നപ്പോൾ കണ്ണ് തള്ളിപ്പോയി, കടൽ കടന്നു ബ്രിഡ്ജിൽ എക്സ്റ്റൻഷൻ, എയർപോർട്ട് പോലെയുള്ള വാശി ട്രെയിൻ സ്റ്റേഷൻ!)
അങ്ങിനെ ജീവനുള്ളതിൽ നിന്നും ജീവനില്ലാത്തതിലേക്കു നുഴഞ്ഞു കയറി എന്റെ ക്യാര്യർ തുടക്കം!
അപ്പാപ്പൻ മാസാമാസം കാശ് അയക്കും. വാടകയും, ഭക്ഷണവും പിന്നെ യാത്രയും കഴിഞ്ഞു അല്പം സേവിങ്സ്, അത് സിനിമ കാണാൻ!
എന്തായാലും ഉഴപ്പാൻ തോന്നിയില്ല. ഒന്നാമത് തികച്ചും അപരിചിതമായ സബ്ജെക്ട്, പിന്നീട്, എനിക്ക് നല്ലോണം ഇന്ററസ്റ്റ് തോന്നി. ക്‌ളാസിൽ ഒക്കെ കാശുകാര് പിള്ളേര് മാത്രം, അവിടെ ഷൈൻ ചെയ്യാൻ, പഠിപ്പു മാത്രമേ വഴിയുള്ളു. പോരാത്തേന് കസിൻ ബ്രദർ, ക്ലാസ്സിൽ ഫസ്റ്റ് റാങ്ക് വാങ്ങിയാണ് തിരിച്ചു പോയത്. മൂപ്പര്ക്കതു സാധിക്കും, ജീനിയസ് ആയിരുന്നു. (അതൊക്കെ വേറെ ഒരു ഫീച്ചർ ആയി വരും). ഞാൻ കുത്തിയിരുന്ന് പഠിച്ചു. മോശമാക്കിയില്ല, എനിക്കും കിട്ടി ഫസ്റ്റ് റാങ്ക്! അതോടെ അവിടെ തന്നെ ഓൺ ദി ജോബ് കിട്ടി. കുട്ടികൾക്ക് പ്രാക്ടിക്കൽസ് ചെയ്യിപ്പിക്കലാണ് പണി. അവര് ഷെഡ്യൂൾ ചെയ്യാത്ത സ്ലോട്ട് ഒക്കെ ഞാൻ കമ്പ്യൂട്ടർ യൂസ് ചെയ്യാൻ എടുത്തു, അതായിരുന്നു അട്ട്രാക്ഷൻ.
അങ്ങിനെയിരിക്കുമ്പോൾ ഓഫീസ് മുഖാന്തിരം തന്നെ, ഭോപ്പാലിൽ കുറച്ചു പേർക്ക് ജോബ് ഓപ്പർച്യുണിറ്റി ഉണ്ടെന്നു അറിഞ്ഞു, കൂടെ ഉള്ള ട്രെയിനീസ് എന്നെയും കൂടെ പോരാൻ നിർബന്ധിച്ചു, എനിക്ക് ഭോപ്പാൽ കണ്ടു വരണമെന്നല്ലാതെ വേറെ ഒരു താല്പര്യവും ഇല്ലാരുന്നു, ഭോപ്പാലിൽ സ്വന്തക്കാരാരുമില്ല. പക്ഷെ വിധി മറ്റൊന്നായിരുന്നു. ഇന്റർവ്യൂ കഴിഞ്ഞു അവർ എന്നെ മാത്രം സെലക്ട് ചെയ്തു. നിവൃത്തിയില്ലാതെ ആദ്യ ജോബ് എക്സ്പീരിയൻസ് നേടാൻ മാത്രം ഞാനവിടെ തങ്ങി! ഒരു കൊല്ലം കഴിഞ്ഞു ബോംബേക്കു തിരിച്ചു പോയി, വേറെ നല്ല ജോലിയിൽ കേറാം എന്നായിരുന്നു വിചാരം.
അങ്ങിനെ ആദ്യജോലി ഭോപ്പാലിൽ, ഒരു ഫെയ്മസ് കമ്പ്യൂട്ടർ കൺസൾട്ടൻസിയിൽ ജൂനിയർ പ്രോഗ്രാമർ ആയി ആണ് തുടക്കം, മിക്ക വർക്കും എസ്.ബി.ഐ ക്കു വേണ്ടിയുള്ളതായിരുന്നു, കൂടെ ലൈൻ പ്രിന്ററിൽ മാസ്സ് പ്രിന്റിങ്! അവിടെ ഇരുപതോളം ഡാറ്റ എൻട്രി ഓപ്പറേറ്റർസ്, മുഴുവനും മലയാളികൾ! ഞങ്ങൾ 4 പേർ പ്രോഗ്രാമിങ് ചെയ്യാനും, ഡാറ്റ സെന്റർ ഓപ്പറേഷൻ മാനേജ് ചെയ്യാനും,
ആദ്യ ജോലിക്കിടയിൽ ഗ്യാസ്ട്രാജഡി നേരിട്ടു! (ആ അനുഭവങ്ങൾ വേറെ എഴുതിയിട്ടുണ്ട്) അതിനു ശേഷം നാട്ടിൽ വന്നു തിരിച്ചു പോയതിൽ പിന്നെ, ഒരു കൊല്ലത്തിനുള്ളിൽ തന്നെ, അവിടത്തെ ഞങ്ങളുടെ ഐ.റ്റി. ഹെഡ്, സ്വന്തം സർവീസ് സെന്റർ വേറെ ആരംഭിച്ചപ്പോൾ, എന്നെയും കൂടെ കൂട്ടി! ഒ.ഏം.എസ്. കൺസൾറ്റൻറ്സ്! ഗുപ്താജി ഒരു പ്രോഗ്രാമിങ് ജീനിയസ് ആയിരുന്നു, എം ടെക് കമ്പ്യൂട്ടർ സയൻസ്, ബിറ്റ്‌സ് പിലാനി പ്രോഡക്റ്റ്! ഗുരുവിന്റെ ശിക്ഷണത്തിൽ ഒരു മൂന്നു കൊല്ലം. ഞാൻ സ്റ്റ്ക്ച്ചർഡ് പ്രോഗ്രാമിങ്ങിൽ മാസ്റ്റർ ആയത് അവിടെ വെച്ചാണ്. പല വലിയ പ്രൊജെക്ടുകളും ചെയ്തു, പ്രീ എഞ്ചിനീയറിംഗ് ആൻഡ് മെഡിക്കൽ എൻട്രൻസ് ടെസ്റ്റ് പ്രോസസ്സിംഗ്, കൂടാതെ കോഴ്സും കോളേജും അലോക്കേഷൻ! എല്ലാം ശരിക്കും ഹെവി ഡ്യൂട്ടി തന്നെയായിരുന്നു! അന്ന് ബാച്‌ലർ ആയതുകൊണ്ട് മാത്രമല്ല എന്റെ ഇന്ററസ്റ് കൊണ്ടും മിക്കവാറും സമയം ഓഫീസിലും പിന്നെ പല സൈറ്റ്കളിലും ഞാൻ തന്നെ പോയി വർക്ക് ചെയ്തു കൊടുത്തിരുന്നു. പിന്നീട് ഉജ്ജയിനിയിൽ എം. പി. സംസഥാന സർക്കാരിന്റെ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഒരു സോയാബീൻ ഫാക്ടറിയിൽ ഇ.ഡി. പി സെന്റർ ഇൻചാർജ്, ഡെപ്യൂട്ടി മാനേജർ (സിസ്റ്റംസ്) തസ്തികയിൽ, മൂന്ന് വർഷത്തിന് ശേഷം ഓൾ ഇന്ത്യ എക്സാഉം ഇന്റർവ്യൂയും കഴിഞ്ഞു മുംബൈയിൽ ഐ.ഡി.ബി.ഐ. ബാങ്കിന്റെ ഹെഡ് ഓഫീസിൽ (ഐ. ഡി.ബി.ഐ. ടവർ, കഫേ പരേഡ്) മാനേജർ (ഐ.റ്റി,) പോസ്റ്റിങ്ങ് 1991 ൽ!
അന്ന് പബ്ലിക് സെക്ടറിലെ ഐ.ഡി.ബി.ഐ. ബാങ്ക്, ഇൻഡസ്ട്രിയൽ ഫൈനാൻസിങ് മാത്രമായിരുന്നു. കൊമേർഷ്യൽ ബാങ്കിങ് പിന്നെ മെർജ് ചെയ്തു ഉണ്ടായതാണ്! എസ്.ഐ.ഡി.ബി.ഐ തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു ! എന്റെ പോസ്റ്റിങ്ങ് ആദ്യം എസ്.ഐ.ഡി.ബി.ഐയിൽ ആയിരുന്നെങ്കിലും പിന്നീട് സ്വാധീനം ചെലുത്തി വേറെ ആൾക്കാർ എനിക്ക് പകരം അവിടെ പോയി. അതായിരുന്നെങ്കിൽ തുടക്കം ആയതുകൊണ്ട് പ്രോസ്പെക്ടസ് കൂടുതലായിരുന്നു! എന്തായാലും, എനിക്ക് അവിടെ നല്ലവണ്ണം ശോഭിക്കാൻ കഴിഞ്ഞു.ബാങ്കിന്റെ നേഷൻ വൈഡ് പേ റോൾ സോഫ്റ്റ്‌വെയർ (ഇൻഫോർമിക്സ് 4ജിഎൽ) ഞാൻ തനിച്ചാണ് ഡെവലപ്പ് ചെയ്തതെന്ന് പറഞ്ഞാൽ വിശ്വസിച്ചേ മതിയാകു. ആ പാക്കജ് ഈ അടുത്തകാലം വരെ യൂസ് ചെയ്തിരുന്നു എന്നത് എനിക്ക് അഭിമാനം തന്നെ. മറാഠി ഗ്രൂപ്പ് അതിശക്തം, ബോസ് ഉൾപ്പടെ അവർക്കായിരുന്നു ഫേവർ.
ജോയിൻ ചെയ്തപ്പോൾ എന്റെ കല്യാണം ജസ്റ്റ് കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു! പിന്നീട് വൈ.റ്റു.കെ. ഭൂമിൽ, എല്ലാരും പറഞ്ഞു പറഞ്ഞു 1998ൽ മനസ്സില്ലാമനസ്സോടെ അമേരിക്കയിലേക്ക്, ഒരു പക്ഷെ, അന്ന് എനിക്ക് കൊച്ചിക്കു ട്രാൻസ്ഫർ അനുവദിച്ചു കിട്ടിയിരുന്നെങ്കിൽ ഞാൻ ഇപ്പോൾ അവിടെ നിന്ന് റിട്ടയർ ആയേനെ. അമേരിക്കയിൽ നാലര വർഷം, പല കമ്പനികളിൽ, ആദ്യം ചെന്നത് ന്യൂയോർക്കിൽ ഒരു കൺസൾട്ടൻസിയിൽ, ഇൻഫോർമിക്സ് ഡാറ്റാബേസ് കമ്പനിയിൽ കസ്റ്റമർ സർവീസ് റെപ്രെസെന്ററ്റീവ്, ദൂര യാത്രകൾ ആയിരുന്നു, സൈറ്റ് കളിൽ നിന്നും വേറെ സൈറ്റ് കളിലേക്കു! മിക്കതും 5 സ്റ്റാർ ഹോട്ടലുകളിൽ ആയിരുന്നു താമസമെങ്കിലും കൾച്ചറൽ ഡിഫറെൻസ് കാരണം വല്ലാതെ വിഷമിച്ചു. (ആ അനുഭവങ്ങൾ പിന്നീട് എഴുതാം) ഇന്നായിരുന്നെങ്കിൽ അത് ഏറ്റവും എന്ജോയ് ചെയ്തേനെ.പിന്നീട് എ,റ്റി.ആൻഡ്.റ്റി, ബെൽ അറ്റ്ലാന്റിക്(ബാൾട്ടിമോർ), വാൾമാർട് ഹോം ഓഫീസ് അർകാൻസ, എം.സി.ഐ. വേൾഡ് കോം കൊളറാഡോ സ്പ്രിങ്സ്, വീട്ടുകാരും വന്നു. അവിടെ 3 വർഷം കഴിഞ്ഞു,
2001 ൽ പെട്ടെന്ന് എന്റെ ഡാഡി മരണപ്പെട്ടു, നാട്ടിൽ എന്റെ അമ്മ തനിച്ചായതുകൊണ്ടു നേരത്തെ നിശ്ചയിച്ചുറപ്പിച്ചിരുന്ന സമയത്തേക്കാൾ മുന്പ് മാതൃ രാജ്യത്തേക്ക് തിരിച്ചു വരവ്! എന്തായാലും നാട്ടിലേക്ക് തിരിച്ചു വരണമെന്ന് നിശ്ചയിച്ചുറപ്പിച്ചിരുന്നു. സുഖസൗകര്യങ്ങൾ ഏറെ ഉണ്ടെങ്കിലും നമ്മുടെ സംസ്‍കാരം അതുപോലെ അവിടെയില്ല! പ്രത്യേകിച്ച് എനിക്ക് രണ്ടു പെൺകുട്ടികളും! അവരെ നാട്ടിൽ തന്നെ പഠിപ്പിക്കണമെന്ന് മുൻപേ തീരുമാനിച്ചിരുന്നു! ഒരു പക്ഷെ ഞാൻ പഴയ തലമുറയിലെയായതു കൊണ്ടാവാം, അവിടത്തെ കുറെ കാര്യങ്ങൾ എനിക്ക് ദഹിക്കുന്നവയായിരുന്നില്ല! പ്രത്യേകിച്ചും റിലേഷന്ഷിപ്സ്!
2002 ൽ അവിടെ കാര്യങ്ങൾ സെറ്റിൽ ചെയ്ത്, കുടുംബം അടക്കം തിരിച്ചു വന്നു! ദൈവകാരുണ്യം കൊണ്ട് തന്നെ എനിക്ക് തിരൊന്ദ്രത്തു ടെക്നോപാർക്കിൽ ജോലിക്കു കേറാൻ പറ്റി. 2024 ൽ രാജി വെക്കുന്ന വരെ, ഒരേ കമ്പനിയിൽ (യൂ .എസ്. ടി. പണ്ടത്തെ യൂ.എസ്. സോഫ്റ്റ്‌വെയർ) സെർവ് ചെയ്തു, ഒരു കോർപ്പറേറ്റ് ലെ സകലതും കണ്ടു, ചിലതു കണ്ടില്ലെന്നും നടിച്ചില്ല! അതിന്റെ ഫലം അനുഭവിച്ചു!🙁 എങ്കിലും നോ റിഗ്രെറ്റ്സ്!👍 അതിനിടക്ക് പല തവണ അമേരിക്കയിൽ ജോലി സംബന്ധമായി പോയിയും വന്നും ഇരുന്നു!ഓഫീസ് വഴി ലോകത്തിലെ വലിയ പല കമ്പനികൾക്കു വേണ്ടിയും വർക്ക് ചെയ്തു. 2024 ൽ 22 കൊല്ലത്തിനു ശേഷം കമ്പനിയിൽനിന്നും രാജി വെച്ച് മക്കളുടെ അടുത്തേക്ക്, അമേരിക്കയിൽ, കുറച്ചു മാസം പോയി നിന്ന് തിരിച്ചു വന്നു, പിന്നീട് ഒന്നും കൂടി പോയി, മകളുടെ കോൺവെക്കേഷൻ അറ്റൻഡ് ചെയ്യാനുംകൂടി. നാലര മാസം നിന്നു.
ഇതിനിടക്ക് ഒരു എ.ഐ. കോഴ്‌സിന് ചേർന്നു. പുതിയ പിള്ളേർ എങ്ങിനെ ഇനി ഐ.റ്റി. യിൽ വർക്ക് ചെയ്യും എന്നറിയാൻ ആകാംക്ഷയായിരുന്നു! പിന്നീടത് ഒരു ഹരമായി മാറി!. ഇനി ഇപ്പൊ, എന്തും ഏതും ചെയ്യാം എന്ന കോൺഫിഡൻസ്, ഏത് വിഷയമായാലും!!പണ്ട് കഷ്ടപ്പെട്ട് സമയമെടുത്ത് സ്വന്തം ബുദ്ധി മാത്രം മുഴുവൻ ഉപയോഗിച്ച് ചെയ്തതെല്ലാം ഇപ്പൊ എ.ഐ. നിമിഷങ്ങൾ കൊണ്ട് ചെയ്തു തരും. എക്സ്പീരിയൻസ് വെച്ച് എ.ഐ. ചെയ്തു തരുന്നത് റിവ്യൂ ചെയ്താൽ മാത്രം മതി. റിവ്യൂ ഈസ് എ മസ്റ്റ്, അറ്റ് ലീസ്റ് ഫോർ നൗ! ഞാൻ 40ൽ പരം കൊല്ലമായി ഐ.റ്റി. യിൽ. ഇപ്പോഴത്തെയും ഇനിയത്തെയും ജനറേഷന് അത്രകാലം ഇനി ഐ.റ്റി.യിൽ നില്ക്കാൻ പറ്റുമോ എന്നറിയില്ല! നമ്മൾ വിചാരിക്കാത്ത പോയിന്റ്കളൊക്കെ അത് പരിഗണിക്കും, സൂചിപ്പിക്കും! അമേസിങ് ഇൻഡീഡ് ! പണ്ട് ഇൻഡസ്ട്രിയൽ റെവല്യൂഷൻ വന്ന പോലെ തന്നെ, ഇത് അതുക്കും മേലെ! അസാധ്യം!
ഇനി പുതിയ അധ്യായത്തിലേക്കു കടക്കാം.
ത്യശ്ശൂർ വന്നു താമസിക്കുക എന്നത് പിന്നീടെടുത്ത തീരുമാനമായിരുന്നു. വടക്കാഞ്ചേരിയിൽ വന്നു പഴയ സ്ഥലത്തു പുതിയ വീട് പണിതു സ്ഥിരതാമസമാക്കാനായിരുന്നു 2024 വരെ ഉള്ള ആഗ്രഹം. വീട്ടുകാർക്കാണെങ്കിൽ തൃശ്ശൂര് വരണം എന്നായി, ബന്ധുക്കളെല്ലാം അവിടെ ആണെന്നും പറഞ്ഞുകൊണ്ട്. എന്തായാലും വളർന്ന വീട് വിറ്റ് ഒരു പറമ്പു വാങ്ങിയിട്ടുണ്ട് തൃശ്ശൂര്, അവിടെ വീട് പണി നടക്കണമെങ്കിൽ കടമ്പകൾ പലതുണ്ട്. നോക്കാം.
പണ്ട് തന്നെ ഒരു ഫ്ലാറ്റ് തൃശൂർ നഗരമധ്യത്തിൽ വാങ്ങിയിട്ടിരുന്നത് ഉപകാരമായി. ഫ്ലാറ്റ് ചെറുതാണെങ്കിലും അതിന്റെ ലൊക്കേഷൻ സൂപ്പറാ! റൗണ്ടിൽ തന്നെ, പാറമേക്കാവ് അമ്പലത്തിന്റെ പിൻഭാഗത്ത് , സെന്റ് മേരീസ് കോളേജിന്റെ തൊട്ടടുത്ത്, നവാനി ഹൈറ്റ്സ് എന്ന കൊച്ചു ബിൽഡിംഗ്. തിരോന്ദ്രത്തെ ഫ്ളാറ്റിനേക്കാൾ ചെറുതും പ്രൗഢി കുറഞ്ഞതാണെങ്കിലും ടൗണിൽ തന്നെയുള്ള എന്റെ ഈ ഫ്ലാറ്റും ഇപ്പോൾ എനിക്കും പ്രിയപ്പെട്ടതായി വരുന്നു, അതിന്റെ മൂലകാരണം തൃശ്ശൂര് മോഡൽ ബോയ്‌സ് സ്‌കൂൾ കാലത്തെ പഴയ ഓർമ്മകളും കൂടെ ആവണം. മ്മടെ നാട്ടിലെ കടകളും കച്ചോടക്കാരും അവരുടെ നല്ല പെരുമാറ്റവും വേറെ ഒരു സ്ഥലത്തും ഇല്ല്യാട്ടാ! ബിസിനസ് എങ്ങിനെ നടത്തണമെന്നും അതിൽ കസ്റ്റമർ ഫേസിങ് റോൾ എത്ര പ്രാധാന്യമുള്ളതാണെന്നും അറിയുന്ന വ്യാപാരികൾ ഇവിടം കഴിഞ്ഞേ വേറെ എവിടെയും ഉള്ളു.


തിരൊന്ദ്രത്തിന് കൊണ്ടുവന്ന സാധനങ്ങൾ ഇറക്കി വെച്ച് ലോറിക്കാര് പോയി. പെട്ടികൾ തുറന്നും സാധനങ്ങൾ എടുത്തു അടുക്കിയും തളർന്നു, പിന്നെ ഉറങ്ങി. കാലത്തു പുത്തൻ പള്ളിയിലേക്ക് കുർബാനക്ക് നടന്നു പോയി, അത്രയ്ക്ക് ദൂരമല്ലേ ഉള്ളു.


പള്ളിയിൽ നിന്നും തിരിച്ചു വരുമ്പോൾ വഴിയിൽ ഇടത്തും വലത്തുമുള്ള കടകൾ ആണ് ശ്രദ്ധിച്ചത്. തൃശ്ശൂർക്കാരുടെ പ്രിയപ്പെട്ട വെള്ളേപ്പങ്ങാടിയിലൂടെ നടക്കുമ്പോൾ ഒരു ഗൃഹാതുരത്ത്വം ഫീൽ ചെയ്തു. അച്ചപ്പം, കുഴലപ്പം എന്നിവയും ഉണ്ട്. എത്രയോ കൊല്ലം മുൻപ് തുടങ്ങിയ സംരംഭങ്ങൾ! ഇപ്പോഴും അതേ വൈബ്! ഒരപ്പത്തിന് 7 രൂപ ആയിട്ടുപോലും, എന്നും കാലത്തു വന്നു വാങ്ങിക്കൊണ്ടുപോകാൻ കൂടുതൽ ആളുകളുണ്ട്.

അടുത്തുള്ള സ്നാക്ക് ജോയിന്റ്കൾ പലതും പുതിയത്. വൈകുന്നേരങ്ങളിൽ പൊരിച്ച മുട്ട വിത്ത് ഓർ വിതൗട്ട് ഗ്രീൻ പീസ്, പുഴുങ്ങിയ മുട്ട, അഷ്ടവർഗ്ഗ കാന്താരി മുട്ട…! കടികൾ പലതരം, കായ് ബജി, മുളക് ബജി, പഴം പൊരി, സമോസ, കട്ട്ലെറ്റ്, മീറ്റ് റോൾ എന്നീ സ്ഥിരം സാധനങ്ങൾക്ക് പുറമെ, കോമ്പിനേഷൻ കറികളും; മീൻ മുളകിട്ടതും കൊള്ളിയും(കപ്പ), ബീഫും കൊള്ളിയും (ബീഫ് ബിരിയാണി), പിന്നെ കോഴി ലിവർ, ആട്ടിൻ തലച്ചോറ്.. പിന്നെയും കുറെയേറെ കണ്ടു. റൗണ്ടിലെ കപ്പലണ്ടി വണ്ടികൾ അടി പൊളിയാണ്, കാലത്തു ഹോട്ടൽ ന്യൂ ഗോപിയിലെ പലതരം ദോശകൾ (നെയ് റോസ്‌റ്റ് ഏറെ പ്രമാദം), സൂപ്പർ ഉഴുന്ന് വട, വെളുത്തുള്ളി ചട്നി പിന്നെ തേങ്ങാ കട്ടി ചട്നി. എന്റമ്മോ.. ഇതിനൊന്നും ഇത്ര ടേസ്റ്റ് വേറെ എവിടെയും തോന്നിയിട്ടില്ല!😋

അവിടത്തെ പൂരി ബാജി യിലെ പൂരി വലുതും ബാജി ക്വാണ്ടിറ്റി നല്ലോണവും ഉണ്ട്. വേറെ എവിടെ പോയി പൂരി കഴിച്ചാലും ഞാൻ ബാജി എക്സ്ട്രാ കൊണ്ടുവരാൻ പറയും, ഇവിടെ അത് വേണ്ടിവന്നില്ല! ഈ വകയെല്ലാം എന്റെ താമസസ്ഥലത്തിന്റെ ഇട്ടാവട്ടത്തുള്ളത് മാത്രം ആണ് കേട്ടോ!.😲

ഫ്ലാറ്റിനു തൊട്ട മതിൽ സെന്റ് മേരീസ്! സെന്റ് തോമസ് കോളേജ് ഇപ്പോൾ മിക്സഡ് ആണല്ലോ! കാലത്തു ഹോട്ടലിൽ പോയി പ്രാതൽ കഴിച്ചു വരുമ്പോൾ റോഡ് നിറയെ യൂത്ത്, പല വെറൈറ്റി, കളർഫുൾ വേഷങ്ങളിൽ, അങ്ങിനെ പാറിപ്പറന്ന് കോളേജുകളിലേക്ക്! എന്റെ കോളേജ് ലൈഫ് തിരികെ വന്നപോലെ, ഒരു പ്രതീതി, മരീചിക ആണെങ്കിലും. ആ ക്ടാങ്ങളുടെ മുഖത്തു നോക്കി നടക്കുമ്പോൾ വീടെത്തുന്നത് അറിയില്ല! എന്തായാലും എന്റെ വയറു കുറച്ചു കുറക്കണം!😂


തൃശ്ശൂരിന്റെ സ്വന്തം സി.എസ്ബി. ബാങ്കിന്റെ ഹെഡ് ഓഫീസും മെയിൻ ബ്രാഞ്ചും വളരെ അടുത്ത്തന്നെ.

വന്നിട്ട് രണ്ടു ദിവസമായെങ്കിലും ഇന്നാണ് വീട്ടിൽ കുക്കിങ് തുടങ്ങാൻ പ്ലാൻ. ഞങ്ങൾ രണ്ടും ഒരു ഓട്ടോ പിടിച്ചു നേരെ ശക്തൻ മാർക്കറ്റിലേക്ക്, ഓട്ടോ മിനിമം ചാർജ് മാത്രം.
മീൻ മാർക്കറ്റും ഇറച്ചി മാർക്കറ്റും കണ്ടു കൺ കുളിർത്തു. ഉണക്കമീൻ മാർക്കറ്റ് സൈഡിലും. പിടയുന്ന ബ്രാല് കണ്ടു, മീൻ, ഒരു കിലോ വാങ്ങി. കുറെ നാളായി ബ്രാല് കൂട്ടിയിട്ട്.

കോഴിയും വാങ്ങി. എല്ലാ കടയിലും എന്തെങ്കിലും ഒക്കെ ഒരു കുശലം പറഞ്ഞു ഇറങ്ങി. നല്ല ഒരു ഫീൽ.

അതുപോലെ അതിന്റെ നേരെ എതിർവശത്തുള്ള പച്ചക്കറി മാർക്കറ്റും എല്ലാം ഫ്രഷ്, കോളിഫ്ളവർ കണ്ടു കൊതിയായി. പിന്നെ കൂർക്ക നന്നാക്കിയതും വാങ്ങി. എല്ലാത്തിനും തിരോന്ദ്രത്തേക്കാൾ കുറച്ചെങ്കിലും വില കുറവും ഉണ്ടെന്നു തോന്നി. കച്ചവടക്കാരുമായി ഒരു അടുപ്പവും തോന്നും. ഒരു പക്ഷെ, മ്മടെ തൃശൂർ ഭാഷ ആയതോണ്ടാവുംട്ടാ!
പണ്ട് എക്സ്പ്ലോർ ചെയ്ത എല്ലാ സ്ഥലങ്ങളും ഇനി പോകാനിരിക്കുന്നതേ ഉള്ളു. ഇനി നല്ലോണം സമയമുണ്ടല്ലോ. പക്ഷെ., ഹോട്ടൽ ത്രിവേണിയും അമ്പാടിയും മിസ്സ് ചെയ്യും. സാരമില്ല, വേറെ കുറെ (അധികം) വന്നിട്ടുണ്ടല്ലോ! 😃
ഇനിയും വിശേഷങ്ങളുമായി പിന്നീട്. ഇപ്പോഴത്തേക്കു ഇത്ര മതീലെ? 🙏

























































































































































